Image Background (True/False)


പ്രവാസി കലാകാരന്മാര്‍ക്ക് ആവേശം പകർന്ന് കെ എസ് എഫ് ഡി സി.


 കേ
രള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പ്രയോജനപ്പെടുത്താം.

നടനും എഴുത്തുകാരനും  നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവും വേൾഡ് മദർ വിഷൻ കാങ്ഗരു വിഷൻ ഡയറക്‌ടറുമായ  ജോയ് കെ.മാത്യു  പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായ സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും  ആലപ്പുഴ എം.പി.അഡ്വ.എ.എം.ആരിഫിനും  നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ക്കും നേരിട്ട്  സമര്‍പ്പിച്ച നിവേദനത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി കത്തിലാണ് അപേക്ഷ പരിഗണിച്ചു കൊണ്ടുള്ള  പുതിയ ഉത്തരവിറക്കിയ കാര്യം വിശദമാക്കിയിരിക്കുന്നത്. പ്രവാസി മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകർക്കും ലക്ഷക്കണക്കിന് വരുന്ന  കലാകാരന്മാർക്കും സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം ഏറെ ആശ്വാസമേകുമെന്നും താൻ പ്രവാസി കലാകാരന്മാർക്കായി  നിവേദനത്തിൽ  ആവശ്യപ്പെട്ടതെല്ലാം  സർക്കാർ പരിഹരിച്ചുവെന്നും  ജോയ് കെ.മാത്യു അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചിത്രാഞ്ജലി സാങ്കേതിക  സൗകര്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി  നല്‍കുന്നുണ്ട്. ഇനി മുതൽ ഈ സൗകര്യം പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് ജോയ് കെ. മാത്യുവിന്റെ  നിവേദനത്തിന് നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ വനിതാ സംവിധായകരെയും പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകരെയും പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര പദ്ധതിയിലും ഈ വിഭാഗത്തില്‍പ്പെട്ട പ്രവാസി കലാകാരന്മാര്‍ക്ക് അപേക്ഷ നല്‍കാം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുഖേനയുള്ള സര്‍ക്കാരിന്റെ ഒ.ടി.ടി. പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ പ്രവാസി ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്നും  സര്‍ക്കാര്‍ മറുപടിയിൽ  വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകൾ ഓരോ രാജ്യത്തെയും സംസ്കാരവും രീതികളും  പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം പങ്കു വയ്ക്കുമെന്നും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും കഴിയുന്ന കലാകാരന്മാർക്കും അവരുടെ മക്കൾക്കും നിരവധി അവസരങ്ങൾ ഇത് വഴി ലഭ്യമാകുമെന്നും ജോയ് കെ.മാത്യു വ്യക്തമാക്കി.

പ്രവാസത്തില്‍ നിന്നുകൊണ്ട് കേരളത്തിലെ ചലച്ചിത്ര,ടെലിവിഷന്‍ മേഖലയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി കലാകാരന്മാരാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. ഏതാനും  ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തി സിനിമകളിലോ ടെലിവിഷന്‍ പ്രോഗ്രാമുകളിലോ പങ്കാളികളാകുന്നതിലൂടെ യാത്രാ ചെലവും ശമ്പളമില്ലാത്ത അവധികളും സാമ്പത്തിക പ്രയാസത്തിനും ഇടയാക്കുന്നുണ്ട്.


 പ്രവാസത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തിക്കുന്നതിലും വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സും സംസ്ഥാന സര്‍ക്കാരും കേരളത്തിന് പുറത്തും  വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കിടയിലെ കലാകാരന്മാര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ജോയ് കെ.മാത്യു നിവേദനം സമര്‍പ്പിച്ചത്.



Post a Comment

0 Comments