ചലച്ചിത്രലോകത്തോട് വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു.
സംവിധായകരായ കമല്‍, സിബി മലയില്‍, നടൻമാരായ ലാല്‍, ജയറാം, വിനീത്, സംവിധായകൻ സിയാദ് കോക്കര്‍, സുഹൃത്ത് റഹ്മാൻ തുടങ്ങി നിരവധി പേര്‍ സ്റ്റേഡിയത്തിലുണ്ട്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടൻ ലാല്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ഇന്നലെ ആശുപത്രിയിലായിരുന്നു. ഉണ്ണികൃഷ്ണനാണ് സംവിധായകന്റെ വിയോഗം മാധ്യമങ്ങളെ അറിയിച്ചത്. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 9.02നായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം 11.30ന് മൃതദേഹം വീണ്ടും പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് സംസ്ഥാന ബഹുമതികളോടെ എറണാകുളം സെൻട്രല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.
ന്യുമോണിയയും കരള്‍ രോഗവും മൂലം ജൂലൈ 10നാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസം മുമ്ബ് സുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മാറ്റി. കരള്‍ മാറ്റിവയ്‌ക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തു. മകള്‍ കരള്‍ ദാനം ചെയ്യാൻ തയ്യാറായിരുന്നു.ഇതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വീണ്ടും ഐസിയുവിലേക്ക് മാറ്റി. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു. അദ്ദേഹം ECMO പിന്തുണയിലായിരുന്നു.




0 Comments